ഒരു കൂലിപ്പണിക്കാരന്റെ ചിരി

 ഒരു കൂലിപ്പണിക്കാരന്റെ ചിരി

..........................................

ബാലചന്ദ്രൻ ചുള്ളിക്കാട്

...................................

അയലത്തെ വീട്ടിലാ-


ണെങ്കിലും നീയെനി-


ക്കപരിചിതനോ! കാലചക്രം


പൊടിതീര്‍ത്തു പായുവാന്‍


ഭൂമിയുടെ പാതകള്‍


പണിയും വഴിപ്പണിക്കാരാ!


നഗരത്തിലേക്കുള്ള


വണ്ടിക്കു നീ മക്ക-


ളുണരുന്നതിന്‍മുന്‍പു പോകും.




ടാറിന്‍ കരിംപുക


കുടിച്ചു വെയിലാല്‍ വിണ്ടു-


കീറിച്ചുളിഞ്ഞ മെയ്യോടെ,




അടിവെച്ചു ചാരായ


ലഹരിയിലിരുട്ടുമ്പൊ-


ഴരിയും പരിപ്പുമായെത്തും.




രണ്ട്


പല പുസ്തകങ്ങളില്‍


നിന്നെക്കുറിച്ചുള്ള


പരമാര്‍ത്ഥമേ ഞാന്‍ തിരഞ്ഞു


നഗരങ്ങള്‍, ചരിതങ്ങ-


ളൊക്കെയും നീ തന്നെ


പണിചെയ്തതാണെന്നറിഞ്ഞു




കൊടിയായ കൊടിയൊക്കെ


നിന്റെ ചെഞ്ചോരയാല്‍


പശയിട്ടതാണെന്നറിഞ്ഞു.




വരുവാനിരിക്കും


വസന്തകാലത്തിന്റെ-


യധിപനും നീയെന്നറിഞ്ഞൂ.




പലവട്ടമന്തിക്കു


നിന്നോടു മിണ്ടുവാന്‍


പരിചയം ഭാവിച്ചു വന്നു.




മൂന്ന്


തകരവിളക്കിന്റെ


ചുറ്റിലും കുഞ്ഞുങ്ങള്‍


തറയും പറയും പഠിക്കെ,




നിത്യദുഃഖത്തിന്റെ


യാദ്യപാഠം ചൊല്ലി-


യത്താഴവും കാത്തിരിക്കെ,




അരികത്തു കെട്ടിയോള്‍


കണ്ണുനീറിക്കൊണ്ടു


കരിയടുപ്പൂതിത്തെളിക്കെ.




ചെറുബീഡി ചുണ്ടത്തു


പുകയുന്ന നിന്നുള്ളി-

ലെരിയുന്ന ചിന്തയെന്താവാം?

അല്ലെങ്കിലിന്നിന്റെ

ചിതയില്‍ നിന്‍ മോഹങ്ങ-

ളെല്ലാം ദഹിക്കുന്നതാവാം.


നാല്

ഒരുനാള്‍ കൊടുമ്പിരി-

ക്കൊള്ളുന്ന പാതയില്‍

പെരുകുന്ന ജാഥയ്ക്കു പിന്നില്‍

കൊടിപിടിച്ചവകാശ-

ബോധത്തിലാര്‍ത്തു നീ

കുതറുന്ന കാഴ്ച ഞാന്‍ കണ്ടു.

വെറുതേ തിരക്കിനേന്‍:

എന്തിനാണിന്നത്തെ

സമരം? ഭരിക്കുവാനാണോ?

''കര്‍ക്കടകവറുതിക്കു

കൂലി കൂട്ടിത്തരാ

നൊത്തിരി മിരട്ടണം കുഞ്ഞേ.''

''മായാ'' പറഞ്ഞു ഞാന്‍,

പുതിയ ലോകത്തിന്റെ

പിറവിക്കുവേണ്ടിയാണല്ലോ

കൊടിപിടിക്കേണ്ടതും

കൊലവിളിക്കേണ്ടതും

കൊതിവിട്ടു ജീവന്‍ കൊടുത്തും.

തെളിവറ്റ മിഴി താഴ്ത്തി

അതിലും ദുരൂഹമൊരു

ചിരിയെനിക്കേകി നീ പോയി.

ഒരു ചിരി! എന്തതി-

ന്നര്‍ത്ഥമെന്നോര്‍ത്തു ഞാന്‍

പലരാത്രി നിദ്രകള്‍ കടഞ്ഞു.

ഒരു പുസ്തകത്തിലും

നിന്റെ സങ്കീര്‍ണമാം

ചിരിയുടെ പരമാര്‍ത്ഥമില്ല.

അഞ്ച്

ഒരു ദിനം മാലയും

കരിമുണ്ടുമായി നീ

ശരണം വിളിച്ചുകൊണ്ടെത്തി

കലികയറി നിന്നോടു

ചൊല്ലി ഞാന്‍ ''ദൈവങ്ങ-

ളുപരിവര്‍ഗ്ഗത്തിന്റെ മിഥ്യ.

ഒരു ദൈവപുത്രനും

നിന്നെത്തുണയ്ക്കുവാന്‍

വരികില്ല, കാത്തിരിക്കേണ്ട.

നീ മാത്രമേയുള്ളൂ

നിന്റെ മുക്തിക്കു, നിന്‍

നീതിബോധംതന്നെ ശരണം.''

''കുഞ്ഞേ, ചെറുപ്പത്തി-

ലിതിലപ്പുറം തോന്നും

എന്നോളമായാലടങ്ങും.''

പരിഹാസമോ! പതിവു

ചിരിയോടെയുച്ചത്തില്‍

ശരണംവിളിച്ചു നീ പോയി

ഒരു പുസ്തകത്തിലും

നിന്റെയീ ഗൂഢമാം

ചിരിയുടെ പൊരുള്‍ മാത്രമില്ല

പല ചരിത്രങ്ങളില്‍

നിനക്കുള്ള കാല്‍പനിക

പരിവേഷമെന്തൊരഭിരാമം!

പണികഴിഞ്ഞെത്തുന്ന

നിന്റെയുടലിന്നുള്ള

ദുരിതദുര്‍ഗ്ഗന്ധമേ സത്യം

അതിസൂക്ഷ്മമാം മര്‍ത്ത്യ

ഭാഗധേയത്തിന്റെ

ഗതിയോര്‍ത്തു ദുഃഖം നടിക്കെ.

തളരാത്ത കൈകളാല്‍


നീ തീര്‍ത്ത പാതകളി-

ലുരുളുന്നു ജീവിതം വീണ്ടും.


No comments:

Post a Comment