ദമയന്തിക്കിണര്‍‌ സ്യമന്തകുമാരി

 



    ദമയന്തിക്കിണര്‍‌
    സ്യമന്തകുമാരി

    -------------------------------------------------
    ടി വായോ .. നാട്ടുകാരേ ഓടി വായോ.... ‘
    മറിയാമ്മ ഉറക്കെ നെഞ്ചത്തടിച്ചു കരഞ്ഞു. തൊട്ടടുത്ത് പാടത്ത് പണിയെടുക്കുന്ന പെണ്ണുങ്ങള്‍ മറിയാമ്മയുടെ ശബ്ദം കേട്ടു.
    ടീ ദേവു, അത് നമ്മുടെ മറിയാമ്മയുടെ നിലവിളിയല്ലേ കേള്‍ക്കണത്’ ?
    നമ്മള്‍ പണിക്ക് വരുമ്പോള്‍ അവള്‍ വിറകു കീറുന്നുണ്ടായിരുന്നുവല്ലോ ? ഇപ്പോൾ എന്തു പറ്റിയോ ?
    വാ, നമുക്ക് പോയി നോക്കാം.'
    ആ സമയത്ത് മറിയാമ്മ കിണറി നരികിലേക്ക് ഓടി. പകുതി ദൂരം എത്തിയതും കിതച്ചു കൊണ്ട് നെഞ്ചു തടവി താഴെ ഇരുന്നു. പാടത്തു നിന്നും ഓടി വന്ന പെണ്ണുങ്ങള്‍ മറിയാമ്മയുടെ ചുറ്റും കൂടി. എന്തു പറ്റിയെന്ന്‍ മറിയാമ്മയോട് ചോദിച്ചു. പൊട്ടിപ്പൊളിഞ്ഞ കിണര്‍ ചൂണ്ടിക്കാണിച്ച് കിതച്ചു കൊണ്ട് മറിയാമ്മ പറഞ്ഞു തുടങ്ങി:
    ദമയന്തി... ഞാൻ നോക്കുമ്പോ.... '
    ശ്വാസ തടസ്സം മൂലം മറിയാമ്മയക്ക് തുടരാൻ കഴിഞ്ഞില്ല. ശ്വാസം മുട്ടി, കണ്ണുകള്‍ മേലോട്ടുയര്‍ന്ന്, വായപൊളിച്ച് മാറിയാമ്മ അനങ്ങാതെ താഴേക്കു ചരിഞ്ഞു. കുറച്ചു പെണ്ണുങ്ങള്‍ മറിയാമ്മയുടെ അടുത്തും ബാക്കിയുള്ള വര്‍ കിണറിനടുത്തേക്കും പാഞ്ഞു പോയി. അവിടെച്ചെന്നപ്പോള്‍, കിണറിന്റെ ചുറ്റുമതിലിളകി കുറച്ചുഭാഗം കിണറിനകത്തും ബാക്കി പുറത്തുമായി വീണു കിടക്കുന്നു. ദമയന്തിയെ അവിടെയെങ്ങും കാണാനില്ല.
    '
    അയ്യോ..ദമയന്തിയെക്കാണുന്നില്ല....ദമയന്തി കിണറ്റില്‍പ്പെട്ടേ...'
    ആരോ ഒരാള്‍ ഒച്ച വച്ചു. അതുകേട്ടതും ബാക്കിയുള്ളവര്‍ കൂട്ടമായി നിലവിളിച്ചു. 'ഓടി വായോ.. നമ്മുടെ ദമയന്തി കിണറ്റില്‍പ്പെട്ടേ...' കേട്ടവര്‍ക്കേട്ടവര്‍ അങ്ങോട്ടോടിയെത്തി. ദമയന്തിയുടെ അയല്‍ വക്കത്ത് താമസിക്കുന്ന ദേവു പറഞ്ഞു:
    കഷ്ടം...രാവിലെ പോലും ഞാനവളെ കണ്ടതാ. പശുവിന്റെ കയറില്‍പ്പിടിച്ച് അതിനോടു സംസാരിച്ചു പോകുന്നത്. മക്കളില്ലാത്ത അവള്‍ക്ക് ആ പശു മക്കളെപ്പോലെയാണ്. ഞാന്‍ അവളോട് എന്നും പറയാറുണ്ട്, പശുവിനെ എന്റെ പറമ്പില്‍ കൊണ്ട് തീറ്റിച്ചോളാന്‍‌. ഇതിപ്പോ ആ പശുവിനെ യും കൊണ്ട് ഈ വഴി വന്നതു കൊണ്ടല്ലേ അവള്‍ക്ക് ഈ ഗതി വന്നത്.’
    അതും പറഞ്ഞ് രണ്ടു കൈകൊണ്ടും സ്വന്തം നെഞ്ചത്ത് രണ്ടടിയടിച്ച് മൂക്കള ചീറ്റി ക്കളഞ്ഞ് ഉറക്കെക്കരഞ്ഞു ദേവു. അതുകണ്ട് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ദേവുവിന്റെ മോന്‍ വാ പൊളിച്ചു നിന്നു. ഇന്നലെയാണല്ലോ ദമയന്തി ച്ചെറിയമ്മയുടെ പശു കയറു പൊട്ടിച്ചുവന്ന്‍ അമ്മ നട്ട വാഴയില തിന്നൂന്ന് പറഞ്ഞ് ഉഗ്രന്‍ വഴക്കുണ്ടായത്. പരസ്പരം കൊടുത്തതും വാങ്ങിയതുമൊക്കെ നാട്ടുകാര് കേള്‍ക്കെ വിളിച്ചുപറഞ്ഞതും ഇനി നമ്മള്‍ തമ്മില്‍ ഒരു ബന്ധവുമില്ലന്ന് പറഞ്ഞ് ഭഗവതിയെ വിളിച്ച് സത്യം ചെയ്തതും. അതോര്‍ത്തുനിന്ന അവന്‍ പെട്ടന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത്, ദമയന്തിച്ചെറിയമ്മയുടെ കെട്ടിയോന്‍ വാസുച്ചെറിയച്ഛന്‍ തലയില്‍ കൈ വച്ച് തന്റെ കഴിവിന്റെ പരന്മാവധി ശബ്ദം ഉപയോഗിച്ച് കരഞ്ഞുകൊണ്ട് ഓടി വരുന്നു.
    എന്റെ ദമയന്തിയേ..... നീയില്ലാതെ ഞാനെങ്ങനെ ജീവിക്കും. നിന്നെ ഞാന്‍ കെട്ടിയിട്ട് കാലമെത്രയായി ? ഇന്നുവരെ നിന്നെ ഞാന്‍ ഒരു വാക്ക് പറഞ്ഞ് വേദനപ്പിച്ചിട്ടില്ല, നിന്റെ കണ്ണു നിറയാന്‍ ഇടവരുത്തിയിട്ടില്ല, നിന്റെ മുഖമൊന്ന് വാടിയാല്‍ എനിക്കറിയും എന്നു പറഞ്ഞു കൊണ്ട് അയാള്‍ കിണറ്റിലേക്ക് ചാടാന്‍ ശ്രമിച്ചതും അവിടെ കൂടി നിന്നവര്‍ പിടിച്ചുമാറ്റി. ദേവുവിന്റെ മോന് പിന്നെയും സംശയം. ഈ ചെറിയച്ചന്‍ എന്നും വൈകുന്നേരം കള്ളുകുടിച്ചു വന്ന്‍ ദമയന്തിച്ചെറിയമ്മയെ കുനിച്ചു നിര്‍ത്തി മുതുകത്തിടിക്കുന്നത് കണ്ടിട്ടുണ്ടല്ലോ ? ! അടി സഹിക്കാന്‍ വയ്യാതെ ചെറിയമ്മ വീടിനു ചുറ്റും ഓടറുമുണ്ട്.
    ഈ വാർത്ത പെട്ടന്ന് അവിടെയാകെ വ്യാപിച്ചു. ആളുകൾ പൊട്ടകിണറിനരികിലേയ് ക്ക് ഓടിയെത്തി. ആരോ വിളിച്ചു പറഞ്ഞ് ഫയര്‍ ഫോര്‍സ് എത്തി. മോട്ടോര്‍ വച്ച് കിണറിലുള്ള വെള്ളം പുറത്തേക്കൊഴുക്കി ത്തുടങ്ങി. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസും വന്നു. ആകെ തിക്കും തിരക്കും നെഞ്ചത്തടിയും നിലവിളിയും. ഇതൊന്നും താങ്ങാനാവാതെ അല്പം മാറിനിന്ന് നാലുപാടും അന്തംവിട്ട് നോക്കി നിന്ന ദേവൂന്റെ മോൻ ഒരുപാട് കാഴ്ച്ചക്കണ്ട് തരിച്ചുനിന്നു. !!!
    ഈ പുകിലൊന്നു മറിയാതെ കുറച്ചു ദൂരെയായി ഒരു പശുവിന്റെ കയറില്‍പ്പിടിച്ച് അതിനോട് കിന്നാരം പറഞ്ഞു കൊണ്ട് പതുക്കെ നടന്നു വരുന്നു ദമയന്തിച്ചെറിയമ്മ.
    ആളുകള്‍ ദമയന്തി യെക്കണ്ട് വാ പൊളിച്ചു നിന്നു. കിണറിനു ചുറ്റും ഫയർഫോഴ്‌സും ജനങ്ങളും കൂടി നില്‍ക്കുന്നതു കണ്ടപ്പോള്‍ അവിടെ നടന്നതൊന്നും അറിയാത്ത ദമയന്തി വളരെ നിഷ്കളങ്കതയോടെ ചോദിച്ചു.
    കിണര്‍ കഴുകി തൂക്കുകയാണോ ? ‘ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ പശുവിനേയും കൊണ്ട് നടന്നു നീങ്ങി. ആരാണ് ദമയന്തി കിണറ്റില്‍ പെട്ടൂന്ന് ആദ്യം പറഞ്ഞത് ? എല്ലാവരും പരസ്പരം ചോദിച്ചു
    സരസു പറഞ്ഞു ‘ മാറിയാമ്മച്ചേടത്തി ‘
    കാര്യം മനസ്സിലാക്കാതെ കള്ളം പറഞ്ഞ അവരെ വിളിക്ക്. ഫയര്‍ ഫോര്‍സ് വന്നു , പോലീസ് വന്നു ഗവണ്‍മെന്റെീനുണ്ടാക്കിയ നഷ്ട്ടത്തിന് അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യണം. അപ്പോള്‍ ആരോ പറഞ്ഞു ‘മറിയാമ്മ ചേടത്തിക്ക് വലിവ് കൂടിയിട്ട് ആശുപത്രിയില്‍ കൊണ്ടു പോയി. ഇപ്പോള്‍ ഓക്സിജന്‍ കൊടുത്ത് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നു.
    പക്ഷേ മറിയച്ചേടത്തി കള്ളം പറഞ്ഞില്ല. ദമയന്തി എന്ന്‍ മാത്രം പറഞ്ഞുള്ളൂ ബാക്കി പറഞ്ഞില്ല അപ്പോഴേക്കും അവര്‍ക്ക് വയ്യാതായില്ലേ ?
    അവിടെ കൂടിനിന്ന ചെറുപ്പകാര്‍ക്ക് പെട്ടന്ന് ഒരാശയം തോന്നി. നമ്മള്‍ക്ക് എല്ലാവര്‍ക്കും കൂടി കയ്യില്‍ന്ന് കാശെടുത്ത് ഈ കിണറിന് ചുറ്റുമതില്‍ കെട്ടി കഴുകി വൃത്തിയാക്കി നമ്മുടെ ആവശ്യത്തിനുള്ള വെള്ളമെടുക്കാം കുടിക്കാനുള്ള വെള്ളം കാശ് കൊടുത്ത് വാങ്ങുകയല്ലെ നമ്മള്‍. വേനല്‍ കാലമായാല്‍ വെള്ളത്തിന് നെട്ടോട്ടം ഓടും. ധാരാളം വെള്ളം കിട്ടുന്ന ആ പൊട്ട കിണര്‍ എന്നും നിറഞ്ഞേ കണ്ടിട്ടൊളളൂ . പക്ഷേ ആരും ആ കിണര്‍ വൃത്തിയക്കാനോ വെള്ളം ഉപയോഗിക്കാനോ മിനക്കെടാറില്ല. എന്തായാലും അവര്‍ ആ കിണര്‍ വൃത്തിയാക്കി “ദമയന്തിക്കിണര്‍” എന്ന്‍ പേരും വന്നു. . അവിടെ അന്നുമുതല്‍ വെള്ളത്തിന്ബുദ്ധിമുട്ട് ഇല്ലാതായി. വേനല്‍ക്കാലമായാല്‍ അടുത്ത ദേശങ്ങളില്‍ നിന്നു പോലും വെള്ളം എടുക്കാന്‍ ആളുകളെത്തും. ആ ഭാഗങ്ങളില്‍ കല്യാണമോ, ഉല്‍സവങ്ങളോ നടക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ദമയന്തിക്കിണറിലെ വെള്ളം മതി .

    ശുഭം .
























No comments:

Post a Comment