നിന്റെ ഓർമ്മയ്ക്ക് രുഗ്മണിസുരേഷ്

                                             

                                                  




    നിന്റെ ഓർമ്മയ്ക്ക്

    ശോശാമ്മ ടീച്ചറാണ് ഒൻപതാം ക്ലാസ്സിലെ കേരള പാഠവലിയിൽ MT വാസുദേവൻ നായരുടെ നിന്റെ ഓർമ്മയ്ക്ക് എന്ന പാഠം പഠിപ്പിച്ചത്. ആയിടയ്ക്കാണ് ദയ എന്ന മഞ്ജു വാര്യർ അഭിനയിച്ച സിനിമയും റിലീസ് ആകുന്നത്. ടീച്ചർ ആ സിനിമ കണ്ടിട്ട്  വന്നിട്ട് സിനിമാക്കഥയും നിന്റെ ഓർമ്മയ്ക്ക് എന്ന അദ്ധ്യായവും ഒരു ദിവസമാണ് പഠിപ്പിച്ചത്. സിനിമയുടെ ചന്തം ഒട്ടും ചോരാതെയാണ് ടീച്ചർ കഥ പറഞ്ഞ് തന്നത്. ശേഷം ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ സിനിമ തിയേറ്ററിൽ പോയി കണ്ടു. സത്യമായിട്ടും സിനിമ എനിക്കിഷ്ടപ്പെട്ടില്ല കാര്യം ടീച്ചർ പറഞ്ഞ് തന്നപ്പോഴുള്ള ചന്തം സിനിമയ്ക്കോ അതിലെ കഥാ പാത്രങ്ങൾക്കോ ഇല്ലായിരുന്നു. ഈ സിനിമയുടെ രചനയും MT സാറാണല്ലോ. അതുകൊണ്ടാണ് ദയയെയും ലീലയെയും ഒരുമിച്ച് ഒരേ ദിവസം ടീച്ചർ ഞങ്ങളെ പരിചയപ്പെടുത്തിയത്. അന്ന് രാത്രി ആ പൂച്ചക്കണ്ണുള്ള ചുരുണ്ട മുടിക്കാരി സിലോൺ കാരിയായ ലീലയും ദയയും കണ്ണുരുട്ടുന്ന റബ്ബർ മൂങ്ങയും ഒട്ടകവും എന്റെ സ്വപ്നത്തിൽ വന്നു. . ഞങ്ങൾ നാല് പേരും കൂടി പച്ചപ്പുള്ള പാട വരമ്പിലൂടെ ഒട്ടകത്തിന്റെ പുറത്തിരുന്ന് പാട്ടും പാടി പട്ടം പറത്തിക്കൊണ്ട് നടക്കുന്ന നല്ല അടിപൊളി കളർ സ്വപ്നം . ഹൊ … എന്ത് രസമായിരുന്നെന്നോ ഒട്ടകപ്പുറത്തിരിക്കാൻ
    പുഞ്ചിരിച്ചോണ്ട് ഉറക്കം എഴുന്നേറ്റപ്പം റബ്ബർ മൂങ്ങയുമില്ല ചുരുണ്ട മുടിക്കാരിയുമില്ല ദയയുമില്ല ഒട്ടകവുമില്ല ഞാൻ, ഈ ഞാൻ മാത്രം. എനിക്കാണെങ്കിൽ എവിടെന്നില്ലാത്ത സങ്കടവും വിമ്മിഷ്ടവും വിഷമവും കരച്ചിലും ഒരുമിച്ച് വന്നു. ശോശാമ്മ ടീച്ചർ നല്ല ചന്തം പോലെയാണ് ഒരൊ പാഠവും പഠിപ്പിച്ച് തരുന്നത്. ( പക്ഷെ ഞാൻ പഠിച്ചില്ലാട്ടോ എന്റെ ചിരി ടീച്ചർക്ക് ഒരുപാട് ഇഷ്ടായിരുന്നു.. ) എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ശോശാമ്മ ടീച്ചറെ. കാര്യം ടീച്ചറുടെ കയ്യിൽ രജിസ്റ്റർ ബുക്ക് മാത്രമേ കാണു ചൂരൽ കാണില്ല.
    ടീച്ചർ ക്ലാസ്സിൽ കഥ പറഞ്ഞു തരുമ്പോൾ ഞങ്ങൾ സ്‌ക്രീനിൽ കാണുന്നത് പോലെ കണ്ടാസ്വാദിക്കും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടീച്ചർ കഥകൾ മാത്രം ബാക്കിവച്ചിട്ട് വേറൊരു പുതിയ ലോകത്തുള്ള കുസൃതി കുരുന്നുകൾക്ക് കഥ പറഞ്ഞു കൊടുക്കാൻ യാത്രയായി.
    വിഷയത്തിൽ നിന്നും തെന്നി മാറിയതല്ലട്ടോ
    MT
    സാറിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമയെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും പുരസ്‌കാരങ്ങളെ കുറിച്ചും ആദ്യമായി പരിചയപെടുത്തിയത്
    ടീച്ചറാണ്. അതുകൊണ്ട് ഈ അവസരത്തിൽ തീർച്ചയായും ടീച്ചറെയും ഓർക്കണ്ടേ ?. അതെ തീർച്ചയായും ഓർക്കണം. അതുകൊണ്ടാണ് എന്റെ ടീച്ചറെ നിങ്ങൾക്കും പരിചയപ്പെടുത്തിയത്.
    "
    ഒരു കഥ എഴുതികഴിഞ്ഞപ്പോൾ മാത്രമാണ് ഞാൻ കരഞ്ഞിട്ടുള്ളത് അതാണ് നിന്റെ ഓർമ്മയ്ക്ക് " അദ്ദേഹം ഒരഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി. അതിന്റെ കാരണം ഞാൻ മനസ്സിലാക്കിയിടത്തോളം നാലാണ്മക്കളുള്ള ആ വലിയ വീട്ടിൽ ഐശ്വര്യമായി ഒരു കുഞ്ഞ് പെങ്കൊച്ച് വലത് കാൽവച്ച് കേറി വന്ന് ആ ഒരു ചെറിയ അവധിക്കാലം ആഘോഷിച്ച് കണ്ണുരുട്ടുന്ന റബ്ബർ മൂങ്ങയെ കുഞ്ഞ് വാസുവിന് സമ്മാനിച്ച് യാത്ര പറഞ്ഞ് പോയപ്പോൾ ഒരു കുഞ്ഞ് സ്വപ്നം കണ്ട പോലെ കുഞ്ഞ് വാസുവിന് തോന്നി.
    കൂടെ പിറപ്പല്ലെങ്കിലും അത്രയും ദൂരത്ത് നിന്നും അച്ഛന്റെ കൂടെ വന്ന ലീലയെ കുഞ്ഞ് പെങ്ങളായ് കരുതാനല്ലാതെ കുഞ്ഞ് വാസുവിന് കഴിഞ്ഞില്ല. ആ വേദനയാണ് വർഷങ്ങൾക്ക് ശേഷം നല്ല അഴകുള്ള അക്ഷരങ്ങളായി നമ്മുടെ മുൻപിൽ എത്തിയിരിക്കുന്നത്. .വേറെ പുസ്തകങ്ങളെ കുറിച്ചോ സിനിമയെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ ഒന്നും പറയുന്നില്ല കാര്യം അദ്ദേഹത്തിന്റെ ഒരൊ കഥാപാത്രവും ഈ ഭൂമി മലയാളം ഉള്ളിടത്തോളം ആചന്ദ്രതാരം നിലകൊള്ളും.



















No comments:

Post a Comment