രത്നകുമാർ മാഷ് രുഗ്മണിസുരേഷ്

 


    രത്നകുമാർ മാഷ്


    TS
    രത്‌നകുമാർ,

    ഗീതാഭവൻ ആളിയിൽ,

    ചെമ്പഴന്തി Po,

    തിരുവനന്തപുരം....


ഇത് നാലാം ക്‌ളാസിൽ പഠിപ്പിച്ച രത്‌നകുമാർ മാഷിന്റ വിലാസമാണ് എവിടേയും എഴുതിവച്ചിട്ടില്ല സാർ അന്ന് ബോർഡിൽ എഴുതിയിട്ടു.. ബോർഡിൽ എഴുതിയത് അന്ന് തന്നെ മാച്ചു കളഞ്ഞെങ്കിലും മനസ്സിൽ മങ്ങാതെ മായാതെ കിടക്കുന്നു. എങ്ങിനെയായിരിക്കണം ഒരു മാഷ് എന്നതിന് ഉത്തമ ഉദാഹരണമാണ് രത്‌നകുമാർ മാഷ്. നല്ല വെളുത്ത് തുടുത്ത് ആറടി പൊക്കമുള്ള സായിപ്പിന്റെ കണ്ണോട്കൂടിയ ഇളം മഞ്ഞ നിറത്തിലുള്ള വരയുള്ള ഷർട്ടും കറുത്ത പാന്റും അസ്സൽ സുരേഷ് ഗോപിയുടെ . ഛായയാണ് മാഷിന്. എല്ലാ കുട്ടികളെയും തൊട്ട് തലോടി വിവരങ്ങൾ അന്വേഷിക്കും നല്ല കഥകൾ പറഞ്ഞുതരും. കാളിയമർദ്ദനവും, ലങ്കാ ദഹനവും, സ്വപ്നത്തിലെ കടവും, അക്ബർ ചക്രവർത്തിയുടെ കഥകളും ഒക്കെ മാഷ് പറഞ്ഞു തരും. ഞങ്ങൾ തിരയിൽ എന്നപോൽ കണ്ടാസ്വദിച്ച് കൊണ്ടിരിക്കും.. ദിവസവും പത്രം വായിച്ച് കേൾപ്പിക്കും, PT ഉഷ, ശങ്കർ ദയാൽ ശർമ്മ, R വെങ്കിട്ടരാമൻ PV നരസിംഹറാവു, മുഹമ്മദ്‌ അസ്ഹറുദ്ദീൻ, എന്നീ പേരുകളൊക്കെ ആദ്യമായി കേട്ടതും കണ്ടതും മാഷ് കൊണ്ട് വന്ന പത്രത്തിലൂടെയാണ്. 25 സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളുടെ പേര് എഴുതിയ ചെറിയ ചെറിയ കടലാസുകൾ എല്ലാവർക്കും ഓരോന്ന് മാഷ് കൊടുത്തു. എനിക്ക് കിട്ടിയ സംസ്ഥാനം മണിപ്പൂർ ആയിരുന്നു തലസ്ഥാനം ഈംഫാൽ. അങ്ങനെ 25 ദിവസം കൊണ്ട് എല്ലാർക്കും സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും മനപാഠമായി. പല നിറത്തിലുള്ള സ്കെച്ച് പെൻ കൊണ്ട് ബുക്കിൽ നല്ല നല്ല പടങ്ങൾ വരച്ച് തരുമായിരുന്നു. ഞാൻ ആദ്യമായിട്ട് ഒരു കത്തെഴുതിയത് മാഷിനാണ്.

എനിക്കാദ്യത്തെ കത്ത് കിട്ടിയതും മാഷിന്റെയാണ്. എന്താണ് മൂല്യമെന്നും, എന്താണ് ചിട്ടയെന്നും എന്താണ് കൃത്യനിഷ്ഠയെന്നും എന്താണ് ലാളിത്യം എന്നും പഠിപ്പിച്ചത് മാഷാണ്.. മാഷ് പഠിപ്പിച്ച എല്ലാ കാര്യങ്ങളും ജീവിതത്തിൽ പകർത്തിയോ എന്ന് ചോദിച്ചാൽ പറയാൻ പാടാണ്. ഒന്ന് ശ്രമിച്ചുനോക്കി അത്രയേഉള്ളു...
LP
സ്കൂളിൽ നിന്ന് ടൗണിലെ UP സ്കൂളിലേക്കും രത്‌ന കുമാർ മാഷ് വേറൊരു സ്കൂളിലേക്കും പോയി. സ്കൂളിലേക്ക് മാഷ് കത്ത് അയയ്ക്കുമായിരുന്നു. ഒരു പുരസ്‌കാരം സ്വീകരിക്കുന്ന പോലെ ലളിത ടീച്ചറിന്റെ കയ്യിൽ നിന്നും ആ കത്ത് കൈപറ്റും. ഒരു ദിവസം ഞങ്ങൾ മാഷിന്റെ ഫോട്ടോ ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തെഴുതി.. രണ്ടാഴ്ച കഴിഞ്ഞു ടീച്ചർ ക്ലാസ്സ്‌ ലീഡർ വിജയകുമാറിന്റെ പേര് വിളിച്ചു. എല്ലാവരും ആകാംഷയോടെ നോക്കി. ടീച്ചറിന്റെ കയ്യിൽ കത്തല്ല ഒരു കാക്കി കവർ. വിജയകുമാർ അത് വാങ്ങി പൊട്ടിച്ചു. അഞ്ച് ഫോട്ടോ ഉണ്ടായിരുന്നു. ഓരോ ഫോട്ടോയുടെ പുറകിലും ഓരോരുത്തരുടെ പേര് ഉണ്ടായിരുന്നു. സുരേഷ് കെ എന്നെഴുതിയ ഫോട്ടോ ഞാൻ എടുത്തു. സന്തോഷം കൊണ്ട് ഞാനങ്ങ് ഇല്ലാണ്ടായി. മാഷിന്റെ ഫോട്ടോ ഞാൻ സ്കൂളിലുള്ളവരേയും, നാട്ടിലുള്ളവരേയും. വഴിയേ പോകുന്നവരെയും ഒക്കെ കാണിച്ചുകൊണ്ട് നടന്നു ഒരുപാട് കാലം ഞാൻ അത് എന്റെ കീശയിൽ തന്നെ സൂക്ഷിച്ചു.. .ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം ഉച്ച സമയത്ത് സാർ ദൂരെയുള്ള സ്കൂളിൽ നിന്നും ഞങ്ങളെ കാണാൻ വന്നു.. മാഷ് ഞങ്ങൾക്ക് തന്ന പ്രാധാന്യം ഞങ്ങൾ തിരിച്ചു കൊടുത്തോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ശരി. സ്കൂൾ ജീവിതം കഴിയും വരെ മാഷിന്റെ കത്ത് വന്നിട്ടുണ്ട്. അതിന് ശേഷം മാഷിനെ കണ്ടിട്ടില്ല. കാണാൻ ശ്രമിച്ചില്ല. പക്ഷെ സാറിന്റെ നല്ല വെളിച്ചെമുള്ള ആ മുഖം . സഞ്ചയ്ക,, മനോഹരമായ മലമ്പുഴ യാത്ര, മാഷ് പറഞ്ഞു തന്നിട്ടുള്ള കഥകൾ എല്ലാം തിരശ്ശീലയിൽ എന്നപോലെ മിന്നി മറയും. . കാലം കനിയുകയാണെങ്കിൽ തീർച്ചയായും മാഷിനെ കാണണം. ഒരുപാട് കാലം മാഷിന്റെ കത്ത് സൂക്ഷിച്ചു വച്ചിരുന്നു.
പിന്നീടെപ്പോഴോ എഴുതാനും സൂക്ഷിക്കാനും മറന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഞാനും എഴുത്തും കത്തും. എല്ലാം കുഴഞ്ഞുമറിഞ്ഞു പോയി. മാഷിന്റെ കത്തിലെ മനോഹാരിത എന്താണെന്ന് വച്ചാൽ.
സംസാരിക്കുമ്പോഴും എഴുതുമ്പോഴും ഞങ്ങൾ കുട്ടികൾക്ക് പ്രാദേശിക ഭാഷയുടെ ശൈലി വന്നിരുന്നു.
ഭാഷയുടെ ഭംഗി പറഞ്ഞ് തെറ്റ് മനസ്സിലാക്കി തന്നതും മാഷാണ്.
ഉദാഹരണം പറയാണെങ്കിൽ
നങ്ങൾ.. ഞങ്ങൾ, നിങ്ങണ്ടെ നിങ്ങളുടെ, നങ്ങണ്ടേ ഞങ്ങളുടെ,
അങ്ങ്ണ്ട് അങ്ങോട്ട്,
ഇങ്ങ്ണ്ട് ഇങ്ങോട്ട്,
എങ്ങ്ണ്ട് എങ്ങോട്ട്,
ഒവടെ എവിടെ,
കെടച്ചു കിട്ടി,
വെക്കം വാ വേഗം വാ
ഒറക്കം ഉറക്കം
ഒടക്കായ് ഓന്ത്

ഇതൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭയങ്കര പുതുമയായിരുന്നു. അങ്ങോട്ട്‌, ഇങ്ങോട്ട് , വരുമത്രെ, ഉണ്ടത്രേ, പോയത്രേ എന്നൊക്കെ സംസാരിക്കുന്നത് ദ്വാരകമാഷും പടിഞ്ഞാക്കാരുമാണ്.
(
പാലക്കാട്ടുകാർക്ക് ട്രിവാൻഡ്രം ആയാലും, കണ്ണൂർ ആയാലും, ത്രിശൂർ ആയാലും എല്ലാരും പടിഞ്ഞാക്കാരാണ് ) സാറാണ് സഞ്ചയ്ക എന്ന വാക്ക് ആദ്യമായി പറഞ്ഞ് തന്നിട്ടുള്ളതും സ്കൂളിൽ സഞ്ചയ്ക കൊണ്ട് വന്നതും.

നാലാം ക്ലാസ്സിൽ ഒരു ഫണ്ട് ഉണ്ടായിരുന്നു. ഫണ്ട്‌ എഴുതുന്നത് വിജയകുമാറും ക്യാഷ് വാങ്ങുന്നത് ബിനുവും. ഒരു പുതിയ നോട്ട്ബുക്ക് വാങ്ങി എല്ലാവരുടെയും പേരെഴുതി രാവിലെ വന്നയുടൻ കയ്യിലുള്ള പൈസ ബിനുവിന് കൊടുക്കും . അത് വിജയകുമാർ എഴുതി തീട്ടപ്പെടുത്തി സാറിനെ ഏല്പിക്കും. രത്‌നകുമാർ സാർ അത് ഭദ്രമായി കെട്ടി ബാഗിൽ സൂക്ഷിച്ച് വയ്ക്കും സാർ ഒരു വാഗ്ദാനം ചെയ്തിരുന്നു . ഈ ഫണ്ട്‌ അതായത് സഞ്ചയ്ക പിരിയുമ്പോൾ അതിലെ ക്യാഷ് എടുത്തിട്ട് മലമ്പുഴ പോകാമെന്ന്. മലമ്പുഴയെ കുറിച്ച് രത്‌നകുമാർ സാർ നേരത്തെ വിവരിച്ച് തന്നിട്ടുണ്ട്. വലിയ ഡാം ആണ്. ആ ഡാം പണിതത് കമരാജർ ആണ്. സ്നേക്ക് പാർക്ക്‌ ഉണ്ട്, റോപ് വേ ഉണ്ട് വലിയ ഒരു തിമിംഗലത്തിന്റെ വായിലൂടെ അകത്ത് കടന്ന് . നല്ല ചന്തമുള്ള വാലാട്ടി മീനിനെ കാണാം. ഊഞ്ഞാൽ ഉണ്ട്.. രാജ വെമ്പാലയുണ്ട്, യക്ഷിയുടെ പ്രതിമയുണ്ട്. അങ്ങനെ മനോഹരമായ മലമ്പുഴയെ സ്വപ്നവും കണ്ട് കൊണ്ടാണ് ദിവസവും ഉറങ്ങാൻ കിടക്കുന്നത്. വലിയ സ്കൂളിൽ പോകുമ്പോൾ അവിടെയും ഈ ഫണ്ട്‌ ഉണ്ടാകും തീർച്ചയായും അതിൽ ചേരണം.. ഈ കരുതലിനെയാണ് സഞ്ചയ്ക എന്ന് പറയുന്നത്...വലിയ സ്കൂളിൽ പോയെങ്കിലും അവിടെ സഞ്ചയ്ക ഉണ്ടായിരുന്നെങ്കിലും ഞങ്ങളെ ആർക്കും ശ്രദ്ധിക്കാൻ സമയം ഇല്ലാത്തത് കൊണ്ട് സഞ്ചയ്ക അവിടെ ഉപേക്ഷിച്ചു . ഇനി അങ്ങോട്ടുള്ള എല്ലാ ക്‌ളാസിലും രത്നകുമാർ സാർ വന്നാൽ മതിയെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.
അങ്ങനെ ആ ദിവസം വന്നു ... ഫണ്ട്‌ പിരിഞ്ഞു.. എനിക്ക് പതിനെട്ട് രൂപ കിട്ടി... ഒരു വർഷത്തെ സമ്പാദ്യം. മലമ്പുഴ പോകാൻ പന്ത്രണ്ട് രൂപ മതി ബാക്കി ആറ് രൂപ ബാലൻസ്. ആറ് രൂപ ഞാൻ അമ്മയെ ഏല്പിച്ചു. അമ്മയുടെ കണ്ണ് നിറഞ്ഞോ ഞാൻ ശ്രദ്ദിച്ചില്ല. നാളെ മലമ്പുഴ പോകാം സാർ പറഞ്ഞു. ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്... അന്ന് രാത്രി ഉറങ്ങിയില്ല
അമ്മ പൊതിച്ചോറ്. കെട്ടി തരാം എന്ന് പറഞ്ഞു. ഞാൻ പുതിയ നിക്കറും ഷർട്ടും എടുത്ത് മാറ്റിവച്ചു.. രാത്രി വൈകിയിട്ടും ഉറക്കം വന്നില്ല പിന്നെ എപ്പഴോ ഉറങ്ങി... നേരം വെളുത്തു അമ്മ വിളിച്ചു ഞാൻ ചാടിയെഴുനേറ്റു.. വേഗം കുളിച്ചു റെഡിയായി. ഒരു സഞ്ചിയിൽ പൊതിച്ചോറും ഒരു കുപ്പി വെള്ളവും രണ്ട് രൂപയും അമ്മ തന്നു.
അച്ഛൻ സ്കൂളിൽ എന്നെ കൊണ്ട് വിട്ടു.
രത്‌നകുമാർ സാറും, ജോസ് സാറും അറബി സാറും പിയൂൺ കുമാരേട്ടനും ശക്തിവേലും, വിജയകുമാറും സൗജത്തും രജിന ബാനുവും. ജയലക്ഷ്മിയും
നേരത്തെ എത്തിയിരുന്നു. എല്ലാരും ഹാജരായപ്പോൾ ഒരു വലിയ വാൻ വന്നു...


ഞങ്ങൾ എല്ലാരും വരി വരിയായ് കയറിയിരുന്നു. വാൻ നേരെ മലമ്പുഴ.ലക്ഷ്യമാക്കി നീങ്ങി.
ആദ്യമായി നഗരം കാണുന്നതിന്റെ ഒരു അത്ഭുതം എല്ലാരുടെയും മുഖത്ത്‌ ഉണ്ടായിരുന്നു. എന്റെ മുഖത്ത് ശകലം കൂടുതലാണെന്ന് മാത്രം... മലമ്പുഴ എത്തി. ഞാൻ ഉടനെ രത്നകുമാർ സാറിനോട് ചോദിച്ചു സാറേ നമുക്ക് യക്ഷിയെ കാണാൻ പോയാലോ. സാർ ചിരിച്ചു. ഓരോന്നും കണ്ട് കണ്ട് ആസ്വദിച്ച് അങ്ങനെ പോയി. . ഞാങ്ങൾ മൂന്ന് പേരെ ഊഞ്ഞാലിൽ ഇരുത്തി സാർ പയ്യേ ആട്ടി വിട്ടു . അങ്ങനെ എല്ലാരും ആ ഊഞ്ഞാലിൽ ആടി പിയൂൺ കുമാരേട്ടൻ ഊഞ്ഞാലിൽ കയറി വലിഞ്ഞാടി. ഒരു കിണർ അതിനകത്ത് ഒരു പേര മരം ആ മരം നിറയെ പാമ്പുകൾ അതിന്റെ അടുത്ത് ഒരു വലിയ കണ്ണാടി ചില്ല് കൂടിന്റെ മുൻപിൽ ഒരു ബോർഡ് വായിച്ചു.. "രാജ വെമ്പാല " ഞാൻ
ചെറുതായോന്ന് ഞെട്ടി. സൂക്ഷിച്ച് നോക്കി ഒരു കറുത്ത വലിയ തിളങ്ങുന്ന വട്ടം അറബി സാർ പറഞ്ഞു രാജാവ് ഉറക്കത്തിലാണ്.. നടപ്പാതയിലൂടെ പോകുന്ന വഴിക്ക് യക്ഷിയെ കണ്ടു. എന്റെ മനസ്സിലുള്ള യക്ഷി ഇങ്ങനെയല്ലായിരുന്നു. വെള്ള സാരിയുടുത്ത് മുടി അഴിച്ചിട്ട് വലിയ കണ്ണും കണ്മഷിയും കട്ടിയുള്ള പുരികവും. രണ്ട് കയ്യും വിരിച്ച് വച്ച് ആരെയോ കാത്ത് "നിൽക്കുന്ന" രൂപമായിരുന്നു. ആദ്യം ഒന്ന് ചെറുതായി പേടിച്ചെങ്കിലും എനിക്ക് യക്ഷിയെ ഇഷ്ടപ്പെട്ടു.. ഞാൻ യക്ഷിയെ ഒന്ന് വലം വച്ചു. പിയൂൺ കുമാരേട്ടൻ ചിരിച്ചുകൊണ്ട് കുറെ ചെമ്പരത്തി പൂവ് കൊണ്ടുവന്ന് യക്ഷിയുടെ താഴെ മദ്ധ്യഭാഗത്ത്‌ വച്ചു. അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. പുള്ളിയോട് ചോദിക്കണം എന്നുണ്ടായിരുന്നു വേണ്ട ചോദിച്ചില്ല... പിന്നെയും നടന്നു. .റോപ് വേ കണ്ടു...
അതിൽ ഒരു ചേട്ടനും ചേച്ചിയും ചുമ്മാ ഉമ്മം വച്ച് കളിക്കുകയായിരുന്നു...ഞാൻ ഇടം കണ്ണിട്ട് ഒന്നുകൂടി നോക്കി...ഡാമിന്റെ ഒത്ത നടുക്ക് എത്തി താഴോട്ട് നോക്കിയപ്പോ യക്ഷിയും ആൾക്കാരും വണ്ടികളുമെല്ലാം. ഇത്തിരികോളമേ ഉള്ളു...മെല്ലെ താഴോട്ടിറങ്ങി.. ഒരു മരച്ചോട്ടിൽ എല്ലാരേയും ഇരിക്കാൻ പറഞ്ഞു. എല്ലാരും ഇരുന്നു . സാറും പിയൂൺ ചേട്ടനും പോയി വണ്ടിയിലുള്ള വലിയ ബാഗ് കൊണ്ട് വന്നു.. എല്ലാർക്കും അവരവരുടെ പൊതി കൊടുത്തു . വാട്ടിയ ഇലയിൽ പൊതിഞ്ഞ പുളിച്ചോറും അച്ചാറും നല്ല മണാമായിരുന്നു ലഞ്ച് കഴിഞ്ഞു. പത്ത് മിനിട്ട് റസ്റ്റ്‌ എടുത്തു. നേരെ പോയത് തിമിംഗലത്തിന്റെ വായിലേക്കാണ്.
പല നിറത്തിലും പല തരത്തിലും ഉള്ള ചെറുതും വലുതുമായ വാലാട്ടി മീനുകൾ. നടന്ന് കണ്ടു .. പയ്യെ പയ്യെ മുഖം വാടാൻ തുടങ്ങി . എന്റെയും എല്ലാരുടെയും..
തിരിച്ചെല്ലാരും ഫുഡ്‌ കഴിച്ച ആ വലിയ മരച്ചോട്ടിൽ എത്തി . രത്നകുമാർ സാർ എല്ലാർക്കും പഴവും നാരങ്ങാ വെള്ളവും കൊണ്ട് വന്ന് തന്നു. കുറച്ചുനേരം അവിടെ തന്നെ ഇരുന്നു. ഇഷ്ടായോ എന്ന് ചോദിച്ചു എല്ലാർക്കും ഇഷ്ടായി എന്ന് ഉറക്കെ പറഞ്ഞു...
രത്‌നകുമാർ സാറും അറബി സാറും എഴുനേറ്റു മുമ്പേ നടന്നു. ഞങ്ങൾ എല്ലാരും പിൻപേ ഞങ്ങടെ പുറകിൽ ജോസ് സാറും പിയൂൺ കുമാരേട്ടനും. വാനിൽ കയറിയിരുന്നു. എവിടെയും സ്റ്റോപ്പില്ല നേരെ സ്കൂൾ.
വാൻ സ്കൂളിന് മുൻപിൽ നിർത്തി.
നേരം ഇരുട്ടി തുടങ്ങിയിരുന്നു എല്ലാരുടെയും അച്ചന്മാർ സ്കൂളിന് മുമ്പിൽ കാത്തിരിപ്പുണ്ടായിരുന്നു ഞാൻ നോക്കി അച്ഛൻ ഉണ്ട്. ചാടിയിറങ്ങി.. അച്ഛന്റെ അടുത്തേക്ക് ഓടി. എല്ലാരും ടാറ്റാ ടാറ്റാ ബൈ ബൈ. അന്ന് രാത്രി യക്ഷിയും രാജ വെമ്പാലയും ഊഞ്ഞാലും വാലാട്ടി മീനും റോപ്പ് വേയിലെ ചേട്ടനും ചേച്ചിയും കൂട്ടിന് ഉണ്ടായിരുന്നു.


No comments:

Post a Comment